*07🏮 ത്വരീഖത്തും 🏮*
*ശരീഅത്തും*
*❂••••••••••••••••••••••••••••••••❂*
*💧Part : 07💧*
ഇമാം ഖുശയ്രി (റ) തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ത്വരീഖതിന്റെ മശാഇഖുമാരില്‍ നിന്നുള്ള വീക്ഷണങ്ങളാണു നാം വായിച്ചത്. ശരീഅതും ത്വരീഖതും തമ്മില്‍ ഉണ്ടാകേണ്ട ബന്ധത്തെപ്പറ്റി മാന്യ സഹോദരന്മാര്‍ ഇതിനകം ഗ്രഹിച്ചിരിക്കുമെന്നുറപ്പാണ്.
ഇമാം ഖുശയ്രി(റ) ഈ വിധം മശാഇഖുമാരെപ്പറ്റി പരാമര്‍ശിക്കാനുള്ള കാരണം തന്നെ പ്രധാനമായും അവര്‍ ശരീഅതിനെ അംഗീകരിക്കുന്നതിലെ യോജിപ്പ് ബോധിപ്പിക്കാനാണെന്നു മഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട് (രിസാല പേ: 30 കാണുക). ഇമാം ഖുശയ്രി (റ)യുടെ വഫാത് ഹിജ്റ 465ലാണ്.
ശയ്ഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (റ) തസ്വവ്വുഫ് സംബന്ധമായി എഴുതുന്നതു കാണുക: “ഹൃദയ സംരക്ഷണം, സ്വഭാവ സംസ്കരണം, ശാശ്വത വിജയം ലക്ഷ്യം വെച്ച് അകവും പുറവും പരിപാലിക്കല്‍ തുടങ്ങിയവ കൊണ്ടുള്ള അറിവാകുന്നു തസ്വവ്വുഫ്. ഈ ജ്ഞാനം യഥാർത്ഥത്തില്‍ അനുഷ്ഠാന കര്‍മങ്ങളുടെ പരിണിത ഫലമാകുന്നു. അറിഞ്ഞതില്‍ അനുഷ്ഠാനിയായാല്‍ അറിയാത്തവ അറിയിച്ചു കൊടുക്കുമെന്ന നബിവചനത്തില്‍ സൂചിപ്പിക്കുന്ന ജ്ഞാനശാഖയാണ് ഇത്”
(ശറഹുല്‍ഖുശയ്രി: 7)
ഇമാം റാത്വിബി (റ) ത്വരീഖതിന്റെ മശാഇഖുമാരുടെ ജീവിത ചിന്തകളെ പരാമര്‍ശിച്ചു ഇങ്ങനെ പറയുന്നു: “ഈ വിഷയത്തില്‍ പരിണിത പ്രജ്ഞരായ ഇമാം ജുനയ്ദ് (റ) വിനെ പോലെയുള്ളവരെല്ലാം തന്നെ ശരീഅതില്‍ അടിസ്ഥാനമുള്ള അനുഷ്ഠാനത്തിനല്ലാതെ വില കല്‍പ്പിച്ചിട്ടില്ല. ശരീഅത്തില്‍ ആധാരമല്ലാത്തത് ആചാരമാക്കാന്‍ പറ്റില്ലെന്നു തന്നെയാണ് അവരുടെ കാഴ്ചപ്പാട്. തിരുനബി ﷺ യുടെ ചര്യയാണ് ഏത് ഇമാമിന്റെയും പ്രമാണം. അല്ലാതെ, ആരുടെയെങ്കിലും ചെയ്തി സുന്നത്തിനുപ്രമാണമാക്കാവുന്നതല്ല”
(ഹിദായ: 26)
സഹ്ലുബ്ന്‍ അബ്ദില്ലാഹി (റ) പറഞ്ഞു: “ത്വരീഖതിന്റെ ആധാരങ്ങള്‍ ആറെണ്ണത്തില്‍ ഒതുങ്ങുന്നതാണ്. അവയില്‍ ഒന്നും രണ്ടും സ്ഥാനത്തിരിക്കുന്നതു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തന്നെയാകുന്നു”
(ഹിദായ: 26)
കന്‍സുല്‍ ബറാഹീനില്‍ പറയുന്നതു കാണുക: “ആര്‍ക്കെങ്കിലും അദൃശ്യജ്ഞാനങ്ങള്‍ കൊണ്ട് അല്ലാഹു ﷻ സൗഭാഗ്യം നല്‍കിയാല്‍ അവന്റെ ദേഹം ശരീഅത്തിന്റെ ഒപ്പവും മനസ് ഹഖീഖത്തിന്റെ ഒപ്പവും സഞ്ചരിക്കുന്ന അവസ്ഥ വരുന്നതാണ്”
(ഹിദായ: 42)
ഇമാം അബുല്‍ഗനിയ്യുന്നാബല്‍സി(റ) പറയുന്നു: “സത്യത്തില്‍ ത്വരീഖത്തിന്റെ ശയ്ഖുമാര്‍ ശരീഅത്തിന്റെ മര്യാദകള്‍ നിലനിറുത്തുന്നവരും സൃഷ്ടികള്‍ക്ക് അല്ലാഹു ﷻ നിര്‍ണയിച്ചിരിക്കുന്ന നിയമങ്ങള്‍ മാനിക്കണമെന്നു വിശ്വസിക്കുന്നവരുമാകുന്നു. ഇക്കാരണത്താലാണു അവര്‍ ആത്മ നിര്‍വൃതിയുടെ വിശുദ്ധ ആലയം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായത്”
(ഹദീഖതുന്നദിയ്യ:/ ഹിദായ: 43)
ഹദീഖ് തന്നെ മറ്റൊരിടത്തു വ്യക്തമാക്കുന്നു: “സമ്പൂര്‍ണരായ സ്വൂഫി ശ്രേഷ്ഠന്മാരില്‍ നിന്നു വിശുദ്ധ ശരീഅതിന്റെ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതും സ്വീകരിക്കാതിരിക്കുന്നതുമായ യാതൊരു തത്വവും ഉദ്ധരിക്കപ്പെട്ടതിനു രേഖകള്‍ ഇല്ല തന്നെ. മറിച്ച് അവരെല്ലാവരും പരിപൂര്‍ണമായി ശരീഅത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വിശ്വസിച്ച് അനുകരിക്കുകയും ചെയ്തതാണു ചരിത്രം”
(ഹദീഖതുന്നദിയ്യ:/ ഹിദായ: 44)
മുഹമ്മദ്ബ്ന്‍ അജീബ (റ) പറയുന്നു: “ശരീഅത്ത് കവാടമാകുന്നു. ഹഖീഖത് ആധ്യാത്മ ഭവനവുമാകുന്നു. അല്ലാഹു തആലാ പറഞ്ഞിരിക്കുന്നതു വീടുകളിലേക്കു കടക്കേണ്ടതു വാതിലുകളില്‍ കൂടിയാണെന്നാണ്. അതുകൊണ്ടു ഹഖീഖതിലേക്കു പ്രവേശിക്കാന്‍ ശരീഅതിലൂടെയല്ലാതെ സാധിക്കുന്നതല്ല”
(ഈഖ്വാള്വുല്‍ഹിമം: 162)
ത്വരീഖതിനെ വിശദീകരിക്കവെ ഫുതൂഹാതുല്‍ഇലാഹിയ്യ: പറയുന്നു: “ത്വരീഖത് ശരീഅതിന്റെ അനന്തര ഫലമാകുന്നു. ശരീഅതെന്നാല്‍ ബാഹ്യം നന്നാക്കലാണ്. ആന്തരിക രംഗം നന്നാക്കല്‍ ത്വരീഖതും. ഈ ത്വരീഖതിലേക്കു വഴി തെളിയിക്കുന്നതു ശരീഅതാകുന്നു” (പേ:38)
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
g▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment