Skip to main content

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ





 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*

            *📜 പ്രമാണങ്ങൾ 📜*

*❂••••••••••••••••••••••••••••••••••••••••••❂


*💧Part : 02💧 【അവസാനം】*


*📍ജന്മ ദിനാഘോഷം*


     അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്. 


 വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമ്മങ്ങൾ നിർവഹിച്ചും തിരുനബിﷺയുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.

  (അൽഹാവീ ലിൽ ഫതാവാ 1/ 196)


 ഇമാം സുയൂത്വി(റ)വിന്റെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)വിന്റെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:


 ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ.., (ആമീൻ) 

  (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425)


 ഇതേ വിവരണം അല്ലാമ ശർവാനി (റ) വിന്റെ ഹാശിയ 7/ 425-ലും കാണാം.


 വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി ﷺ മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ﷻ ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)നെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.


 ഒരു നിശ്ചിത ദിവസം അല്ലാഹുﷻവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം.


 സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ ﷺ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)ന്റെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബിﷺയുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.


 നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബിﷺയുടെ പ്രശംസാഗീതങ്ങൾ തുടങ്ങി അല്ലാഹുﷻവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം.

  (അൽഹാവീ ലിൽഫതാവാ 1/196)


 സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും തിരുനബിﷺയെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്.

  (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).


 നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമ്മമാണ്. നബിﷺയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുﷻവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമ്മങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:


*1)-* സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.


*2)-* നബിﷺയുടെ മദ്ഹുകൾ പറയുന്നു.


*3)-* പ്രവാചകർﷺയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.


*4)-* നബിﷺയുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.


*5)-* ശേഷം ആത്മാർത്ഥമായി അല്ലാഹുﷻവോട് പ്രാർത്ഥിക്കുന്നു.


*6)-* സാധുക്കൾക്ക് അന്നദാനം നടത്തുന്നു.


*7)-* മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.


 ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.


 ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.


*1)-*നബിﷺയുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ ﷺ കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.


*2)-* നബിﷺയിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.


*3)-* തിരുനബിﷺയുടെ സ്വഭാവഗുണങ്ങൾ പകർത്താനും നബിﷺയോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.


*4)-* നബിﷺയുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.


*5)-* തിരുനബിﷺയോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.


*6)-* റസൂൽ ﷺ മുഖേന അല്ലാഹു ﷻ നൽകിയ അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.


*7)-* ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.


 ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമ്മങ്ങളുമാണ്. അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.


 നബിﷺയുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി ﷺ നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ﷻ ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അല്ലാഹു ﷻ പറയുന്നു:


 "ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല"

  (അമ്പിയാഅ് 107)


 ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബിﷺയുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതന വ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു ﷻ അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.


 മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ (റ) എഴുതുന്നു: മുഹമ്മദ് ﷺ യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു ﷻ അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബിﷺയെ അല്ലാഹു ﷻ നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു.

  (ഇബ്‌നു കസീർ 3/99)


 ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു ﷻ നിർദേശിച്ചിട്ടുണ്ട്. അല്ലാഹു ﷻ പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

  (ളുഹാ 11)


 ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ (റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത്.

  (ഇബ്‌നുജരീർ)


 അല്ലാഹു ﷻ പറയുന്നു: അല്ലാഹുﷻവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.

  (ഇബ്‌റാഹീം 5)


 അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു ﷻ പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ് ﷺ ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബിﷺയുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.


 പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)ന്റെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.


 ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ (അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ 

  (നസാഈ 446)


 അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി ﷺ ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും..?


*📍നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ*


   അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.


*1)-* അല്ലാഹു ﷻ പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'

  (മാഇദ 3)


 മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി ﷺ നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു ﷻ പ്രഖ്യാപിച്ചു.


 ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക: ത്വാരിഖുബ്‌നു ശിഹാബ്(റ)വിൽ നിന്നു നിവേദനം. യഹൂദർ ഉമർ(റ)വിനോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു. ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'

  (ബുഖാരി 43)


 അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു.

  (ഫത്ഹുൽ ബാരി 1/71)


*_✍🏼അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ_*


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ 


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...