*🌴 കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം*മതബോധമുള്ള
മതബോധമുള്ള കുടുംബത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമെന്നാണ് തിരുനബി ﷺ വിശേഷിപ്പിച്ചത്. ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സൗഭാഗ്യമില്ലാത്തവന് പരലോകത്തെ സ്വര്‍ഗ്ഗം ലഭ്യമല്ല...
വിവാഹം വിശുദ്ധമായ കര്‍മ്മമാണ്. അതിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. ആദമും ഹവ്വയും വഴിയാണ് ലോകത്ത് മനുഷ്യന്‍ വ്യാപിച്ചിരിക്കുന്നത്. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വൈവാഹിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിശുദ്ധ ഇസ്‌ലാം അവിഹിത ബന്ധങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുന്നു.
വിവാഹത്തിന് സാഹചര്യമൊരുങ്ങാത്തവര്‍ വ്രതമനുഷ്ഠിക്കാനും ചാരിത്ര്യ ശുദ്ധി കാത്തുസൂക്ഷിക്കാനുമാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം.
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘വിവാഹ ചെലവുകള്‍ വഹിക്കാന്‍ കഴിയുന്നവര്‍ വിവാഹിതരാവട്ടെ, അത് കണ്ണിനും ഗുഹ്യസ്ഥാനത്തിനും സുരക്ഷയും സംരക്ഷണവുമാണ്. സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ, നോമ്പ് വികാരത്തെ ശമിപ്പിക്കുന്നതാണ്.’
അല്ലാഹുﷻന്റെ നാമമുച്ചരിച്ചാണ് ഇസ്‌ലാമില്‍ വിവാഹവും ദാമ്പത്യവും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ, അതില്‍ ബറകത്തുണ്ടാകും. അത് ദീര്‍ഘ കാലം നീണ്ടുനില്‍ക്കും. അവിഹിത ബന്ധമാവട്ടെ അതിന് അല്‍പായുസ്സേ ഉണ്ടാവുകയുള്ളൂ...
കുടുംബ ജീവിതം വിജയകരമാവുന്നതില്‍ പ്രാര്‍ത്ഥന പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കാനിരിക്കുന്നവരും അല്ലാത്തവരും പതിവാക്കേണ്ട ഒരു പ്രാര്‍ത്ഥനയാണ് സൂറത്തുല്‍ ഫുര്‍ഖാന്‍ 74-ാം സൂക്തത്തില്‍ അല്ലാഹു ﷻ പ്രതിപാദിക്കുന്നത്.
”നാഥാ, ഞങ്ങളുടെ ഭാര്യാസന്താനങ്ങളില്‍ ഞങ്ങള്‍ക്ക് നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണേമേ '' എന്നും അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. വൈവാഹിക ജീവിതത്തിലെ നല്ല നാളെകള്‍ക്കുവേണ്ടി ഇത് പതിവാക്കല്‍ നല്ലതാണ്...
▬▬▬▬
കുടുംബ ജീവിതത്തിന് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുള്ളത്...
*ഒന്ന്:* മാനുഷിക വികാരങ്ങളെ നിഷിദ്ധമായവയില്‍ നിന്ന് സംരക്ഷിച്ച് അല്ലാഹുﷻവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ സൗകര്യപ്പെടുത്തുക.
*രണ്ട്:* സന്താന സൗഭാഗ്യത്തിലൂടെ മനുഷ്യവംശം നിലനിര്‍ത്തുക.
സന്താനങ്ങള്‍ ജനിക്കാന്‍ ഒരുപാടു കാലം കാത്തിരുന്ന പ്രവാചകന്മാരെ നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അവരില്‍ പ്രമുഖനായിരുന്നു സകരിയ്യ (അ). സൂറത്ത് ആലു ഇംറാനിലെ 35 മുതല്‍ 41 കൂടിയുള്ള സൂക്തങ്ങള്‍ ആ ചരിത്രം വിവരിക്കുന്നുണ്ട്.
ബൈത്തുല്‍ മുഖദ്ദസിന്റെ സേവനത്തിനായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കുന്ന പതിവ് അന്ന് ഇസ്‌റാഈല്യരിലുണ്ടായിരുന്നു. തന്റെ ഗര്‍ഭസ്ഥശിഷു ആണായിരിക്കുമെന്ന ധാരണയില്‍ ഹന്നത്ത് ബീവിയും അങ്ങനെ നേര്‍ച്ചയാക്കി. പ്രസവിച്ചപ്പോള്‍ കുഞ്ഞ് പെണ്ണായിരുന്നു. പതിവിനെതിരായി പെണ്‍കുട്ടിയെ പള്ളിയില്‍ സ്വീകരിച്ചു. കുട്ടിയുടെ മാതൃസഹോദരീഭര്‍ത്താവായ സക്കരിയ്യാ നബിയായിരുന്നു രക്ഷിതാവ്. ശേഷം, അവിടെവെച്ചുണ്ടായ സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:
”അവരുടെ സമീപം മിഹ്‌റാബില്‍ കടന്നുചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു. ഓ, മര്‍യം നിനക്കിത് എവിടന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാഹുﷻവിങ്കല്‍ നിന്ന് എന്നവര്‍ പ്രത്യുത്തരം നല്‍കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ﷻ കണക്കില്ലാതെ കൊടുക്കും”
തദവസരത്തിലാണ് സകരിയ്യാ നബി (അ) സന്താന സൗഭാഗ്യത്തിനുവേണ്ടി ദുആ ചെയ്യുന്നത്. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയും മലക്കുകള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. തത്സമയം സകരിയ്യാ നബി ചോദിച്ചു:
”ഞാന്‍ വയോവൃദ്ധനും എന്റെ സഹധര്‍മ്മിണി വന്ധ്യയും ആയിരിക്കെ എനിക്കെങ്ങനെ ഒരു മകനുണ്ടാകും.”
അല്ലാഹു ﷻ മറുപടി നല്‍കുകയും വ്യക്തമായ ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുക്കുകയും ചെയ്തു ...
(ആലു ഇംറാന്‍: 40-44 സൂക്തങ്ങള്‍ നോക്കുക)
”തത്സമയം അവര്‍ക്ക് നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യയെ കനിഞ്ഞേകുകയും അതിനു സഹധര്‍മ്മിണിയെ യോഗ്യയാക്കുകയുമുണ്ടായി”
(അല്‍ അമ്പിയാഅ്: 90).
സന്താന സൗഭാഗ്യം ലഭിക്കാത്തവര്‍ ദുആ പതിവാക്കണമെന്ന് ഈ ചരിത്ര സംഭവം ഉണര്‍ത്തുന്നു...
ഖുര്‍ആന്‍ അമ്പിയാക്കളെ പരിചയപ്പെടുത്തുമ്പോള്‍ കുടുംബത്തെയും പ്രതിപാദിച്ചു. ആദം നബി(അ)ന്റെ കൂടെ ഭാര്യ ഹവ്വാ ബീവിയെയും ദാവൂദ് നബി(അ)ന്റെ കൂടെ മകന്‍ സുലൈമാന്‍ നബി(അ)നെയും പറഞ്ഞു. ഇബ്‌റാഹീം നബിയുടെ ചരിത്രം ഭാര്യമാരായ സാറാബീവിയും ഹാജറാ ബീവിയും മക്കളായ ഇസ്ഹാഖ്, ഇസ്മാഈല്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ്. പിതാവ് ഇംറാന്‍, ഉമ്മ, സഹോദരി മര്‍യം എന്നിവര്‍ അടങ്ങുന്നതാണ് ഖുര്‍ആനിലെ മൂസാനബിയുടെ ചരിത്രം.
യൂസുഫ് നബിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ 11 സഹോദരങ്ങള്‍, പിതാവ്, മാതാവ് എന്നിവരെ പ്രതിപാദിച്ചതായി കാണാം. യൂസുഫ് നബിയുടെ വിഖ്യാതമായ സ്വപ്നവും വ്യാഖ്യാനവും മാതാപിതാക്കളുടെ മഹത്വം നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പറയുന്നു:
”യൂസുഫ് നബി തന്റെ പിതാവ് യഅ്ഖൂബ് നബിയോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രെ, എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാന്‍ കിനാവ് കാണുകയുണ്ടായി”
(യൂസുഫ്: 4)
ഇവിടെ സൂര്യന്‍ പിതാവിനെ പ്രതിനിധീകരിക്കുമ്പോള്‍ ചന്ദ്രന്‍ മാതാവിനെ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങള്‍ അര്‍ത്ഥമാക്കുന്നത് 11 സഹോദരങ്ങളെയാണ്. സൂര്യനു തുല്യനായ പിതാവും ചന്ദ്രനു തുല്യയായ മാതാവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നവരാണെന്ന പാഠമാണ് ഈ സ്വപ്നവ്യഖ്യാനം നമുക്കു പകര്‍ന്നു തരുന്നത്...
കുടുംബ ബന്ധങ്ങളും സ്‌നേഹബന്ധങ്ങളും നിലനിറുത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു നബി ﷺ. അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മയുടെ ഖബറ് സിയാറത്ത് ചെയ്യാന്‍ പോയ നബി ﷺ കരയുകയും കൂടെയുള്ളവരെ കരയിക്കുകയും ചെയ്തിരുന്നു. മാതാവുമായുള്ള ബന്ധം നിലനിറുത്തുകയായിരുന്നു നബി ﷺ...
സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്ന നബി ﷺ ദിവസേന തങ്ങളുടെ മകള്‍ ഫാത്വിമ(റ)യുടെ വീടിനു സമീപത്തുകൂടിയായിരുന്നു കടന്നുപോയിരുന്നത്. മകളുമായുള്ള സ്‌നേഹബന്ധമാണിവിടെ ഊട്ടിയുറപ്പിക്കുന്നത്. ഭാര്യമാര്‍, മക്കള്‍, പേരമക്കള്‍ തുടങ്ങിയവരുമായുള്ള സഹവര്‍തിത്വത്തിന്റെയും സ്‌നേഹപ്രകടനങ്ങളുടെയും സാക്ഷ്യങ്ങള്‍ ഇന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ മായാതെ കിടപ്പുണ്ട്...
മരുമകനായ അലി(റ)വിന്റെ ഉമ്മ ഫാത്തിമ ബിന്‍ത് അസദ്(റ)യെ അത്യധികം ബഹുമാനിച്ചിരുന്നു നബിﷺതങ്ങള്‍. രോഗശയ്യയില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിക്കുകയും മരണശേഷം ഖബറടക്കുമ്പോള്‍ ഖബ്‌റിലേക്കിറങ്ങുകയും സ്വന്തം പുതപ്പില്‍ പൊതിഞ്ഞ് അവരെ മറവ് ചെയ്യുകയും ചെയ്തു. കരളിന്റെ കഷ്ണമായ മകള്‍ ഫാത്വിമയുടെ ഭര്‍ത്താവിന്റെ ഉമ്മയായതിനാലായിരുന്നു നബി ﷺ ഇതെല്ലാം ചെയ്തത്.
കുടുബബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ കാത്തിരിക്കുന്നത് സ്വർഗ്ഗീയ സുഖങ്ങളാണ്. മിഅ്‌റാജിന്റെ രാവില്‍ സ്വര്‍ഗ്ഗം കാണിക്കപ്പെട്ട നബി ﷺ ചില ശബ്ദങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാചകന്‍ ﷺ ചോദിച്ചു: ആരാണിത്..? മറുപടി വന്നു: അത് ഹാരിസത്തുബ്‌നു നുഅ്മാന്‍ ആണ്. അദ്ദേഹം മാതാവിന് ഗുണം ചെയ്യുന്നവരായിരുന്നു. നബി ﷺ പറഞ്ഞു: ഇതു തന്നെയാണ് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നവരുടെ പ്രതിഫലം.
മറ്റൊരു സന്ദര്‍ഭം നബി ﷺ വിവരിക്കുന്നു: ”ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു (മിഅ്‌റാജ് രാവില്‍). ഉമ്മു സുലൈമിനെ ഞാനവിടെ കണ്ടു. ഞാന്‍ ചോദിച്ചു: എന്നെക്കാള്‍ മുമ്പേ സ്വർഗ്ഗത്തില്‍ പ്രവേശിച്ചുവോ..? തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തിയവളായതിനാലാണ് സ്വർഗ്ഗത്തില്‍ പ്രവേശിക്കപ്പെട്ടതെന്ന് എന്നോട് പറയപ്പെട്ടു.”
ഈ രണ്ടു സംഭവങ്ങളും കുടുബബന്ധങ്ങള്‍ സുക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
👉🏼 കുടുംബത്തെ നന്മയിലേക്ക് ക്ഷണിക്കല്‍ കുടുംബനാഥന്റെ ഉത്തരവാദിത്തമാണ്. അതിലൂടെയാണ് കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും കൈവരുന്നത്.
👉🏼 കുടുംബമായി നിര്‍വ്വഹിക്കപ്പെടുന്ന ആരാധനാകര്‍മ്മങ്ങള്‍ക്ക് അളവറ്റ പ്രതിഫലമാണ് ഇസ്ലാമില്‍ നല്‍കപ്പെടുന്നത്. പ്രവാചകന്‍ ﷺ പറയുന്നു: ‘ആരെങ്കിലും രാത്രി ഉണരുകയും ഭാര്യയെ ഉണര്‍ത്തുകയും ഒരുമിച്ച് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹുﷻവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ അവര്‍ ഗണിക്കപ്പെടുന്നതാണ്.’ സഹജീവനത്തിന്റെ മഹത്വം കൂടിയാണ് ഈ ഹദീസിലൂടെ വ്യക്തമാവുന്നത്.
********************
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment