*402 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഇക്റിമതുബ്നു അബീജഹൽ (റ)*
*💧Part : 02💧*
മക്കാ വിജയം...
ഇസ്ലാമിന്റെ ജൈത്രയാത്ര തടയാൻ ഖുറൈശികൾക്ക് കഴിഞ്ഞില്ല. അവർ ആയുധംവെച്ച് വഴിമാറിക്കൊടുത്തു.
എങ്കിലും ഇക്റിമ (റ) മാത്രം കീഴടങ്ങാൻ സന്നദ്ധനായിരുന്നില്ല. അദ്ദേഹം ഖുറൈശികളെ സംഘടിപ്പിച്ചു. മുസ്ലിംകളെ പ്രതിരോധിക്കാൻ ഒരുങ്ങി. ഖാലിദുബ്നു വലീദ് (റ) അവരെ നേരിട്ടു. ഇക്റിമ (റ) വും കുട്ടുകാരും ആത്മരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. യമനിലേക്കാണ് ഇക്റിമ (റ) പ്രയാണം ചെയ്തത്.
ഇക്റിമ (റ) വിന്റെ ഭാര്യ ഉമ്മുഹകീമും ഉത്ബത്തിന്റെ മകൾ ഹിന്ദും നബിﷺയുടെ അടുത്ത് ചെന്നു. ഖുറൈശി പ്രമുഖരായ മറ്റു പത്തു വനിതകളും അവരുടെ കുടെയുണ്ടായിരുന്നു. അവർ ഇസ്ലാമാശ്ലേഷിക്കാൻ തീരുമാനിച്ചിരുന്നു. നബിﷺയുടെ കൂടെ അപ്പോൾ രണ്ടു ഭാര്യമാരും പുത്രി ഫാത്തിമയും (റ) അബ്ദുൽ മുത്തലിബിന്റെ സന്തതികളിൽ പെട്ട ചില സ്ത്രീകളുമുണ്ടായിരുന്നു.
ഹിന്ദ് സംസാരിക്കാൻ തുടങ്ങി. അവർ വസ്ത്രംകൊണ്ട് മുഖം മറച്ചുപിടിച്ചിരുന്നു. ഉഹ്ദിൽ നബിﷺയുടെ പിതൃവ്യൻ ഹംസ (റ) വിന്റെ മൃതശരീരം വികൃതമാക്കിയത് അവരായിരുന്നു! അതുകാരണം നബിﷺയെ അഭിമുഖീകരിക്കാനുള്ള ജാള്യതമൂലമായിരുന്നത്രേ അവർ മുഖം മറച്ചിരുന്നത്.
ഹിന്ദ് നബിﷺയോട് പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകരെ, ഇസ്ലാമിന്ന് വിജയം നൽകിയ അല്ലാഹു ﷻ വിന്ന് സർവ്വസ്തുതി..! നബിയേ, നാം തമ്മിലുള്ള കുടുംബബന്ധം പരിഗണിച്ച് ഞങ്ങളോട് ദയ കാണിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. ഞാൻ ഇന്ന് സത്യസന്ധയായ വിശ്വാസിയാകുന്നു. നബിയേ, ഞാൻ ഉത്ബത്തിന്റെ മകൾ ഹിന്ദ് ആകുന്നു.''
നബി ﷺ പറഞ്ഞു: “നിനക്ക് സ്വാഗതം.''
ഹിന്ദ് തുടർന്നു: “ഭൂമുഖത്ത് ഒരു കുടുംബം നശിച്ചുകാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് അങ്ങയുടേത് മാത്രമായിരുന്നു. ഇന്നത് മാറി. ഇന്ന് അങ്ങയുടെ കുടുംബത്തിന്റെ പ്രതാപമാണ് ഞാൻ ആഗ്രഹിക്കുന്നത്.''
അനന്തരം ഉമ്മുഹകീം നബിﷺയുടെ അടുത്തുചെന്നു ഇസ്ലാമാശ്ലേഷിച്ചു. അവർ പറഞ്ഞു: “നബിയേ, ഇക്റിമ അങ്ങയെ പേടിച്ച് യമനിലേക്ക് ഓടി രക്ഷപ്പെട്ടിരിക്കുന്നു. അങ്ങ് വധിച്ചുകളയുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് അങ്ങ് അദ്ദേഹത്തിന്ന് അഭയം വാഗ്ദത്തം ചെയ്താലും.''
നബി ﷺ അദ്ദേഹത്തിന്ന് മാപ്പ് കൊടുക്കുകയും ചെയ്തു. ഉമ്മുഹകീം ഭർത്താവിനെ തിരഞ്ഞു യാത്രയാരംഭിച്ചു. മണൽകാടുകൾ താണ്ടി ക്ലേശപൂർണ്ണമായ യാത്രക്കുശേഷം ചെങ്കടലിന്റെ തീരത്ത് സുറാത്ത് പർവ്വതനിരകൾക്കിടയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടി.
ഇക്റിമ (റ) മറുകരപറ്റി രക്ഷപ്രാപിക്കാൻ, ഒരു നാവികനോട് കടത്തുകൂലിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ആ നാവികൻ അദ്ദേഹത്തോട് സത്യവിശ്വാസം ഉൾക്കൊള്ളുവാൻ ആവശ്യപ്പെട്ടു. ഇക്റിമ (റ) ആ വിശ്വാസമേതാണെന്ന് നാവികനോട് അന്വേഷിച്ചു.
നാവികൻ പറഞ്ഞു: “അല്ലാഹു ﷻ വല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്നും നീ വിശ്വസിക്കുക.”
അതുകേട്ട് ഇക്റിമ (റ) പറഞ്ഞു: “ആ വിശ്വാസത്തിൽ നിന്നും രക്ഷപ്രാപിക്കാൻ വേണ്ടിയാണ് ഞാൻ നാടു വിടുന്നത്."
നാവികനും ഇക്റിമ (റ) വും സംസാരിച്ചുകൊണ്ടിരിക്കെ ഉമ്മുഹകീം അവിടെയെത്തി. അവർ ഭർത്താവിനോട് പറഞ്ഞു: “ഞാനിപ്പോൾ ശ്രേഷ്ഠനായ ഒരു മനുഷ്യന്റെ സദസ്സിൽ നിന്നാകുന്നു വരുന്നത്. ഉത്തമനും ഗുണസമ്പന്നനുമാകുന്നു അദ്ദേഹം. അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺ ആകുന്നു അത്..! ഞാൻ അദ്ദേഹത്തോട് അങ്ങയ്ക്ക് അഭയം നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് അങ്ങ് ആത്മനാശം വരുത്തരുത്. നാട്ടിലേക്ക് മടങ്ങണം.''
ഇക്റിമ (റ) ചോദിച്ചു: “അതേ, നീ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചെന്നോ..?''
ഹിന്ദ്: അതേ, ഞാൻ സംസാരിച്ചു. അദ്ദേഹം താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു.
അവർ രണ്ടുപേരും മക്കയിലേക്ക് മടങ്ങി. നബിﷺയുടെ സദസ്സിൽ എത്തുന്നതിനു മുമ്പുതന്നെ നബി ﷺ അനുയായികളോടിങ്ങനെ പറഞ്ഞു: “അബൂജഹലിന്റെ പുത്രൻ ഇക്റിമ സത്യവിശ്വാസിയായിക്കൊണ്ട് ഇവിടെ കേറിവരും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ ദുഷിച്ചു പറയരുത്. മരിച്ചവരെ ദുഷിക്കുന്നത് ജീവിച്ചിരിക്കുന്നവർക്ക് ഉപദ്രവം വരുത്തും. മരിച്ചവരിലേക്ക് അത് ഒട്ടും എത്തുകയുമില്ല.”
അൽപ്പസമയത്തിനുള്ളിൽ ഇക്റിമ (റ) വും ഭാര്യയും അവിടെ കടന്നു വന്നു. നബി ﷺ ഓടിച്ചെന്ന് അവരെ എതിരേറ്റു.
ഇക്റിമ (റ) ചോദിച്ചു: “നബിയേ, അങ്ങ് എനിക്ക് മാപ്പുനൽകിയിരിക്കുന്നുവെന്ന് ഉമ്മുഹകീം പറയുന്നു..?''
നബി ﷺ പറഞ്ഞു: "അതെ, അവൾ പറഞ്ഞത് സത്യമാകുന്നു.''
അനന്തരം ഇക്റിമ (റ) നബിﷺയോട് പറഞ്ഞു: “നബിയേ, അങ്ങയുടെ ദൗത്യം ഒന്ന് വിശദീകരിച്ചാലും..!”
നബി ﷺ വിശദീകരിച്ചു: അല്ലാഹു ﷻ വല്ലാതെ ആരാധ്യനില്ല. ഞാൻ അല്ലാഹുവിന്റെ ദൂതനും അടിമയുമാകുന്നു എന്ന് നീ വിശ്വസിക്കുക. നമസ്കാരം നിലനിർത്തുക. സക്കാത്ത് നൽകുക.
അങ്ങനെ ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങൾ നബി ﷺ അദ്ദേഹത്തിന്ന് വിശദീകരിച്ചു കൊടുത്തു.
അതുകേട്ട ഇക്റിമ (റ) പറഞ്ഞു: “അങ്ങയുടെ പ്രബോധനം
സത്യത്തിലേക്കും നൻമയിലേക്കുമാകുന്നു.”
പിന്നീട് ഇക്റിമ (റ) സാക്ഷ്യവചനം മൊഴിഞ്ഞു, ഇസ്ലാമാശ്ലേഷിച്ചു. നബിﷺയെയും അനുയായികളെയും സാക്ഷിനിർത്തി അദ്ദേഹം ഇങ്ങനെ ശപഥം ചെയ്തു.“ഞാൻ ഇന്ന് മുതൽ ഒരു യഥാർത്ഥ മുസ്ലിമും മുജാഹിദും ആകുന്നു.!”
പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നബി ﷺ അദ്ദേഹത്തിന്നുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ,ഇക്റിമയുടെ ജീവിതത്തിൽ വന്നുപോയ എല്ലാ അതിക്രമങ്ങളും നീ പൊറുത്തുകൊടുക്കേണമേ, നിന്റെ പ്രകാശം കെടുത്തിക്കളയാൻ വേണ്ടി അദ്ദേഹം എടുത്തുവെച്ച ഓരോ കാലടികളെയും നീ ക്ഷമിക്കേണമേ, എന്റെ സാന്നിദ്ധ്യത്തിൽ വെച്ചോ അസാന്നിദ്ധ്യത്തിൽ വെച്ചോ എന്റെ അഭിമാനത്തിന്ന് അദ്ദേഹം ക്ഷതമേൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് നീ പൊറുക്കേണമേ..."
നബിﷺയുടെ പ്രാർത്ഥന കേട്ട് ഇക്റിമ (റ) സന്തുഷ്ടനായി. അദ്ദേഹം നബിﷺയോട് പറഞ്ഞു: “നബിയേ, അല്ലാഹു ﷻ വിന്റെ മാർഗത്തിൽ തടസ്സം സൃഷ്ടിക്കാൻ വേണ്ടി സാമ്പത്തികവും ശാരീരികവുമായി ഇതുവരെ ഞാൻ ചെയ്ത എല്ലാ അധ്വാനത്തിനും പകരമായി ഇരട്ടി സേവനം ഇസ്ലാമിന്ന് ചെയ്യുമെന്ന് ഞാൻ ഇന്ന് ശപഥം ചെയ്യുന്നു.''
അന്നുമുതൽ ഇസ്ലാമിക പ്രബോധക സംഘത്തിൽ പുതിയൊരു പടയാളികൂടി അംഗമായി.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment