*ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് നബി (സ)യുടെ ചില നിര്‍ദ്ദേശങ്ങള്‍..*
നബി (സ) വീട്ടുകാര്യങ്ങളിൽ, അടുക്കളക്കാര്യങ്ങളില്‍ ഭാര്യമാരെ സഹായിക്കാറുണ്ടായിരുന്നു. ഇറച്ചി മുറിച്ചു കൊടുക്കാറുണ്ടായിരുന്നു..
തിരു കരങ്ങളിൽ ചൂലെടുത്ത് അടിച്ചു വാരിയിരുന്നു... ഭാര്യമാർക്കുവേണ്ടി ഒട്ടകത്തിന്‍റെ പാൽ കറന്നിരുന്നു..
ഒരേ സമയം അറേബ്യയുടെ ഭരണചക്രം തിരിക്കുകയും ഉത്തമനായ ഒരു കുടുംബ നാഥനായി നമുക്ക് മാതൃകയാവുകയും ചെയ്തു പ്രവാചകൻ..
തിരു നബി അരുളി : "പളുങ്കു പാത്രങ്ങളെ സമീപിക്കുന്നതു പോലെ നിങ്ങള്‍ സ്ത്രീകളെ സമീപിക്കുക..." എന്നാല്‍ ഇന്ന് പലരും പലപ്പോഴും ഇരുമ്പ് പാത്രങ്ങളോടെന്ന പോലെയാണ് സ്ത്രീകളോട് പെരുമാറുന്നത്..
സ്ഫടിക പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ എത്ര സൗമ്യത, എത്ര ജാഗ്രത, എത്ര ശ്രദ്ധ നമുക്കുണ്ടാകും...! പ്രവാചകന്‍റെ ഉപമ എത്ര അർത്ഥവത്താണെന്ന് ചിന്തിച്ചുനോക്കൂ...!
ഈ ജാഗ്രത സ്ത്രീകളോട് പെരുമാറുമ്പോൾ കാത്ത് സൂക്ഷിക്കുന്ന പുരുഷൻ അല്ലാഹുവിന്‍റേയും അവന്‍റെ പ്രവാചകന്‍റേയും തൃപ്തി കരസ്തമാക്കിയവനാണ്...
ഹസ്രത് ഉമർ (റ) ഒരിക്കല്‍ പറയുകയുണ്ടായി : ഒരു പുരുഷൻ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ കുട്ടിയെപ്പോലെയാവട്ടെ,
വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോൾ ആണിനെപ്പോലെയാവട്ടെ.. വീട്ടില്‍ സൗമ്യത കാത്തുസൂക്ഷിക്കുക എന്നർത്ഥം..
സ്ത്രീകള്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാനുണ്ട്. ഒരിക്കല്‍ പ്രവാചകൻ (സ) പറയുകയുണ്ടായി :
"ഒരു സ്ത്രീ അഞ്ച് നേരം നിസ്ക്കരിച്ചാൽ, റമദാനിലെ വ്രതമനുഷ്ഠിച്ചാൽ, അവളുടെ ചാരിത്ര്യം സംരക്ഷിച്ചാൽ, തന്‍റെ ഭർത്താവിനെ അനുസരിച്ചാൽ, അവൾ സ്വർഗത്തിലാണ്..."സ്ത്രീകൾക്ക് സ്വർഗ്ഗം കരസ്തമാക്കാൻ ഇതിലും നല്ല മാർഗമുണ്ടോ... !!
മറ്റൊരിക്കൽ പ്രവാചകൻ (സ) പറയുകയുണ്ടായി : "ഒരു സ്ത്രീ മരണപ്പെടുകയും അവളെക്കുറിച്ച് തന്‍റെ ഭർത്താവ് സംതൃപ്തനാണെങ്കിൽ, അവള്‍ സ്വർഗ്ഗത്തിലാണ്..
അല്ലാഹുവിന്‍റേയും അവന്‍റെ പ്രവാചകന്‍റേയും കൽപ്പനകൾക്കെതിരാവാത്ത എല്ലാ കാര്യത്തിലും ഭർത്താവിനെ അനുസരിക്കാൻ ഒരു സ്ത്രീ ബാധ്യസ്തയാണ്..
സ്ത്രീകള്‍ക്ക് സ്വർഗത്തിന്‍റെ താക്കോലായി അല്ലാഹുവിന്‍റെ റസൂൽ പഠിപ്പിച്ചു തന്നത് ഭർതൃ സംതൃപ്തിയാണ്...
അത് സമ്പാദിച്ച് സ്വയം ഒരു സ്ത്രീ രത്നമായി തിളങ്ങുകയും ആ വെളിച്ചം മക്കളിലേക്കും കുടുംബത്തിലേക്കും പകർന്നു നൽകുകയും ചെയ്യുക...
ഒരിക്കല്‍ ഒരു സംഘം സ്വഹാബി വനിതകൾ തിരു സന്നിധിയിലെത്തി ഒരു പരാതി പറഞ്ഞു : "അല്ലാഹുവിന്‍റെ റസൂലേ, പുരുഷന്മാരാണെങ്കിൽ അവർക്ക് യുദ്ധത്തിനു പോകാനാകുന്നു,
രക്ത സാക്ഷിയാവാൻ കഴിയുന്നു, ഉന്നത പ്രതിഫലം കരസ്തമാക്കുന്നു.. എന്നാല്‍ ഞങ്ങള്‍ സാധുക്കളായ സ്ത്രീകള്‍ അടുക്കളകളിലും വീട്ടു കാര്യങ്ങളിലും കടുംബ കാര്യങ്ങളിലും ഇടപെട്ട് കഴിഞ്ഞുകൂടുന്നു..
ഞങ്ങള്‍ക്ക് ഇങ്ങനെ ഉന്നത പദവിയും ശഹാദത്തിന്‍റെ പവിത്രതയും നേടാനാവുന്നില്ലല്ലോ.. പ്രവാചകരേ. ഞങ്ങള്‍ക്കും അതിനൊരവസരം തരണം...
ഇതു കേട്ട് പുഞ്ചിരിച്ചു കൊണ്ട് പ്രവാചകൻ (സ) മറുപടി നൽകി : "നിങ്ങള്‍ക്ക് ഇതിനു തുല്യമായ ഒരുകാര്യം പറഞ്ഞു തരട്ടെയോ, ഭർത്താവിന്‍റെ അവകാശങ്ങളെ അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തെ അനുസരിച്ച് ജീവിക്കാനും.
ഭർതൃ സംതൃപ്തിനേടി നല്ലൊരു കുടുംബിനിയാവാനും കഴിഞ്ഞാൽ നിങ്ങള്‍ക്ക് അടർക്കളത്തിൽ പോരാടി രക്തസാക്ഷിയായ, ശഹീദിന്‍റെ പ്രതിഫലമുണ്ട്..."
സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ എത്ര മഹത്തരമാണെന്ന് ഒാരോ സ്ത്രീയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്...
അതിനനുസരിച്ച് പെരുമാറാനും ജീവിതം ചിട്ടപ്പെടുത്താനുമായാൽ സമാധാനവും സംതൃപ്തിയും നിറഞ്ഞ കടുംബജീവിതം നയിക്കാനാവും...
ഭാര്യാ-ഭർതൃ ബന്ധത്തെ എത്ര ലളിത സുന്ദരമായിട്ടാണ് അല്ലാഹു ഖുർആനിൽ അവതരിപ്പിച്ചതെന്ന് നോക്കൂ : "അവർ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു, നിങ്ങള്‍ അവർക്കും വസ്ത്രമാകുന്നു." (ബഖറ : 187)
വസ്ത്രം നമ്മുടെ അന്തസ്സിന്‍റെ അടയാളമാണ്.. നമുക്കെല്ലാം അതൊരലങ്കാരമാണ്.. അതു പോലെ നമ്മുടെ ഇണകൾ നമുക്ക് അലങ്കാരമാവണം..
ഇതെന്‍റെ ഭാര്യയാണ്, ഭർത്താവാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയണം.. വസ്ത്രം നമ്മുടെ ന്യൂനതകളെ മറച്ചു വെക്കുന്നതാണ്..
അതു പോലെ ഭർത്താവിന്‍റെ കുറ്റങ്ങളേയും കുറവുകളേയും പോരായ്മകളേയും ഭാര്യ മറച്ചുവെക്കണം...
ഭാര്യയുടെ വീഴ്ച്ചകളും കുറവുകളും ഭർത്താവിനും മറച്ചു വെക്കാനാവണം... നമ്മുടെ ശരീരത്തില്‍ വസ്ത്രത്തോളം ഒട്ടി നിൽക്കുന്ന മറ്റൊന്നുമില്ല..
അതു പോലെയാവണം ഭാര്യയും ഭർത്താവും.. നമ്മള്‍ അണിഞ്ഞ വസ്ത്രത്തിൽനിന്ന് നമുക്കൊന്നും മറച്ചുവെക്കാനില്ല..
അതു പോലെയാവണം ദമ്പതിമാർ തമ്മിലുളള ബന്ധം... ഭാര്യക്ക് ഭർത്താവിനോടും ഭർത്താവിന് ഭാര്യയോടും ഒരു രഹസ്യവുമില്ല.. പരസ്പരം മറച്ചു വെക്കാനായി ഒന്നും ഉണ്ടാവരുത്...
കുടുംബം അതിന്‍റെ കെട്ടുറപ്പോടെ നില്‍ക്കുന്നത് അമാനത്തിലാണ്... പരസ്പരമുളള ഈ വിശ്വാസമാണ് അതിന്‍റെ ജീവ നാഡി..
പ്രവാചകൻ (സ) അന്ത്യ നാളിന്‍റെ ഒരു അടയാളമായി പറഞ്ഞത്, ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ വിശ്വാസം നഷ്ടപ്പെടുമെന്നാണ്..
അതു കൊണ്ടു തന്നെ കുടുംബിനികളും കുടുംബ നാഥന്മാരും ഈ അമാനത്തിനെ മുറുകെ പിടിക്കുക.. അല്ലാഹുവിന്‍റെ കോപത്തിൽ നിന്ന് നിങ്ങളേയും നിങ്ങളുടെ
കുടുംബത്തേയും സംരക്ഷിക്കുക.. ഓർക്കുക, ക്ഷമയുടേയും സഹനത്തിന്‍റേയും വിട്ടു വീഴ്ച്ചയുടേയും വഴിയിലൂടെ മുന്നോട്ട് ഗമിക്കുക, മരണം വന്നു പിടി കൂടും മുൻപേ..
റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദമ്പത്യ ജീവിതമാവാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീന്‍....
പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..!
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment