ഏറ്റവും പ്രിയപ്പെട്ടത് സൗഹൃദവും വായനയും യാത്രയുമാണ്. ആഗ്രഹിച്ച ഒരു ഡൽഹി യാത്ര ഈയിടെ നടന്നു.
കോവിഡ് കാലത്തെ അടച്ചിരുപ്പിലെ വിരസത മാറ്റാനും മൈന്റ് റീഫ്രഷിനുമൊക്കെയാണ് കാര്യമായും പോയത്. മറ്റു പല ആവശ്യങ്ങളുമുണ്ടായിരുന്നു.
ഉത്തരേന്ത്യയെക്കുറിച്ചുളള മുൻധാരണകളുടെ പൊളിച്ചെഴുത്തിന് ഈ യാത്ര കത്തിയായി....
"Once you have traveled, the voyage never ends, but is played out over and over again in the quiestest chambers. The mind can never break off from the journey." - Pat Conroy
സത്യമായും യാത്രകൾ മനോഹരമാണ്....
നമ്മളെ പുതിയ മനുഷ്യനാക്കുന്ന, വെവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ വഴിയൊരുക്കുന്ന ഒരു തരം കെമിസ്ട്രിയാണ് ഓരോ യാത്രകളും .
യാത്രകളാണ് പലപ്പോഴും വളർച്ച നൽകിയത്.
പുതിയ കാഴ്ച്ചപ്പാടുകളും ബോധ്യങ്ങളും അതുല്യമായ എക്സ്പീരിയൻസും സമ്മാനിച്ചത് ജീവിതത്തിൽ പലപ്പോഴായി നടത്തിയ യാത്രകളാണ്.
നമ്മളിൽ നമ്മളറിയാത്ത മാറ്റങ്ങളുണ്ടാക്കാൻ യാത്രകൾക്ക് കഴിയും. ജീവിതം പഠിക്കാൻ യാത്രയെക്കാൾ വലിയ പാഠപുസ്തകം വേറേതാണുള്ളത് ....?
ഒഴുകുന്ന യാനങ്ങളാണ് ശുദ്ധത ഉറപ്പ് വരുത്തുന്നതെന്ന് പറഞ്ഞത് ഇമാം ശാഫിഈ (റ) ആണ്. അല്ലെങ്കിലും ഒഴുകുന്ന ജലാശയങ്ങളിലെ വെള്ളാരം കല്ലുകളെ കാണാൻ എന്ത് ഭംഗിയാണ് !!.
യാത്രകളെ മനോഹരമാക്കുന്നതെന്താണ് ? ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളുണ്ടാകാം...
എന്റെ യാത്രകളിൽ ഡെസ്റ്റിനേഷനുകൾക്കപ്പുറം കൂടെയുള്ള മനുഷ്യരെ നന്നായി ആസ്വദിക്കാറുണ്ട്. യാത്രക്കിടെ പുതുതായി ലഭിക്കുന്ന സൗഹൃദങ്ങളേയും
യാത്രകൾ നൽകുന്ന ചെറിയ ചെറിയ
അനുഭവങ്ങളെയുമെല്ലാം നന്നായി എൻജോയ് ചെയ്യാൻ പറ്റാറുമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷ്യസ്ഥാനം
എന്നെയധികം അലട്ടാറില്ല.
ട്രൈനിൽ വെച്ച് പരിചയപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ ആൻമരിയ അവരുടെ ജീവിതം തന്നെ പറഞ്ഞു തന്നു. തൃശൂർകാരിയാണ്. മണിക്കൂറുകളോളം അവരുടെ കൂടെയായിരുന്നു. വായിച്ചും കേട്ടും അറിഞ്ഞ കന്യാസ്ത്രീ ജീവിതമല്ല യഥാർത്ഥമെന്ന് ബോധ്യപ്പെട്ടു.
ട്രൈനിൽ വെച്ച് തന്നെ സൗഹൃദമായ സിക്കുകാരൻ അമരീദ് സിങ് , സിക്ക് ജീവിതങ്ങളിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. മടക്കയാത്രയിൽ ബോഗിയിലുണ്ടായിരുന്ന ഡൽഹിയിലെയും ഉത്തരേന്ത്യയിലേയും upper & lower class മനുഷ്യരെയൊക്കെയും കേട്ടു.
കിട്ടാവുന്നത്ര കഥകൾ കേട്ടു.
വായിച്ചറിഞ്ഞത് പലതും നേരിട്ട് കണ്ടു.
കേട്ടറിഞ്ഞത് പലതും കണ്ടറിഞ്ഞു.
ചുരുക്കിപ്പറഞ്ഞാൽ ട്രൈയിൻ യാത്ര തന്നെ പത്തിരുപത് പുസ്തകങ്ങൾ വായിച്ച ഫീലിങ്ങായിരുന്നു.
ഒരുപാട് ഫിലോസഫികൾക്കപ്പുറം തള്ളും ചിരിയും അപരിചിതരായ മനുഷ്യരോടുള്ള സില്ലി സംസാരങ്ങളുമായൊക്കെയാണ് 2 ദിവസത്തെ ട്രൈൻ യാത്ര ധന്യമായത്.
എം. മുകുന്ദൻ പറഞ്ഞത് പോലെ, "കുഞ്ഞു കുഞ്ഞു ഒന്നിച്ച് കൂടലുകളും കട്ടനടികളുമായി കഴിഞ്ഞുകൂടിയ യാത്രകളും വൈകുന്നേരങ്ങളുമാണ് എന്റെ സന്തോഷവും സംതൃപ്തിയും"
യാത്രക്കിടെ വായിച്ച രണ്ട് പുസ്തകങ്ങൾ ഒന്ന് Mansoor Ahammed ന്റെ 'കാലൊപ്പുകൾ ' മറ്റേത് Hanna Mehthar ന്റെ 'പറുദീസ '. രണ്ടും യാത്രാകുറിപ്പുകളാണ്.
യാത്രയിൽ ആസ്വദിച്ച് വായിക്കാവുന്ന ഹൃദ്യമായ പുസ്തകങ്ങൾ. മൻസൂർകയുടെ പുസ്തകത്തിൽ
' രുചിയുടെ കോഴിക്കോടിസം ' എന്ന അധ്യായമാണ് എന്നെ വല്ലാതെ പിടിച്ചിരുത്തിയത്. കോഴിക്കോടൻ ഓർമ്മകൾ എന്തൊരു അടിപൊളിയായിട്ടാണ് അവതരിപ്പിച്ചത്...!!
പിന്നെ, ഹന്നയുടെ യാത്രകളും കുറിപ്പുകളും കൗതുകത്തോടെയാണ് കാണാറുള്ളത്. 'പറുദീസ'യും അങ്ങനെത്തന്നെ. ഹൃദയം തൊടുന്ന നനവുള്ള എഴുത്തുകൾ....
പലപ്പോഴും ലക്ഷ്യമല്ല, യാത്രയാണെന്റെ മുതൽക്കൂട്ടാവാറുള്ളത്.
ഡൽഹിയിലെത്തിയ ദിവസം തന്നെ ഖുത്തബ് മിനാർ കാണാൻ പോയിരുന്നു. അവിടെ ഇൽത്തുമിശിന്റെ മഖ്ബറക്കടുത്ത് നിൽക്കുമ്പോഴാണ് ഒരമ്മയെയും മകനെയും കണ്ടത്. അമ്മ വികലാംഗയാണ്. അമ്മയെ തോളിലേറ്റിയാണ്
മകൻ ഓരോ കാഴ്ച്ചകളും കാണിക്കുന്നത്.
അമ്മയെ നിർത്തി
ഫോട്ടോയെടുക്കുന്നു , ഓരോന്നും എന്താണെന്ന് വിവരിച്ചു കൊടുക്കുന്നു , എല്ലാം തോളിലേറ്റി നടന്ന് കാണിച്ച് കൊടുക്കുന്നു.
ആഹാ..അന്തസ്സ്....
ഖുത്തബ് മിനാറിനെക്കാൾ എന്റെ യാത്രയെ ധന്യമാക്കിയത് ആ അമ്മയും മകനുമാണ്.
തലസ്ഥാന നഗരിയിലെ കച്ചവടത്തെരുവുകളോടാണ് എനിക്ക് പ്രിയം തോന്നിയത്. രാത്രിയാണ് ഫുഡ് സ്ട്രീറ്റുകൾ അടക്കമുള്ള അങ്ങാടി തെരുവുകൾ സജീവമാവുക. രാത്രി പന്ത്രണ്ട് മണി വരെ സജീവമാകുന്ന തെരുവുകൾ പക്ഷെ ഉണരാൻ പകൽ പത്ത് മണി കഴിയും. ഡൽഹി ജുമാ മസ്ജിദിന് മുൻവശമുള്ള മാർക്കറ്റിന് രാത്രികാലങ്ങളിൽ ഒരു പ്രത്യേക ഭംഗിയാണ്. അവിടെ വാങ്ങാൻ കിട്ടാത്ത സാധനങ്ങളില്ല. വിലപേശിയാൽ കുറഞ്ഞ ചെലവിൽ കൈനിറയെ സാധനങ്ങൾ വാങ്ങാം. ചിലതിന്റെ വിലക്കുറവ് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ബൾകായി വാങ്ങി നാട്ടിലൊരു ബിസിനസ് തുടങ്ങിയാലോ എന്ന് വരെ ആലോചിച്ചു.
ചെങ്കോട്ടയുടെ എതിർവശമുള്ള ചാന്ദിനി ചൗക്ക് ഡൽഹിക്കാരുടെ മുട്ടായിത്തെരുവാണ്. ചാന്ദ്നി ചൌക്ക് എന്ന പേര് വരാൻ കാരണം ഇവിടത്തെ രാത്രി നിലാവിന്റെ പ്രതിഫലനം കൊണ്ടാണത്രെ....! നമ്മുടെ കോഴിക്കോട്ടെ മുട്ടായിത്തെരുവിന്റെ മാതക ഭംഗി പോലെ മനോഹരമായ ഒരു Attached feeling ചാന്ദിനി ചൗക്കിനുമുണ്ടെന്ന് തോന്നി.
ചാന്ദ്നി ചൌക്ക് എന്ന സ്ഥലം ചരിത്ര പ്രാധാന്യമുള്ള ഷാഹജഹാനബാദിലാണ് സ്ഥിതി ചെയ്യുന്നത്.
ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള തെരുവുകളിലൊന്നായ ചാന്ദിനി ചൗക്ക് 1858 മുതലേ സജീവമാണ്. നഗരമധ്യത്തിലുള്ള ഈ തെരുവ് ചെകോട്ടയുടെ (Red fort) ലാഹോരി ദർവാസയിലൂടെ തുടങ്ങി ഫത്തേപുരി മസ്ജിദിലാണ് അവസാനിക്കുന്നത്.
ചാന്ദ്നി ചൗക്കിൽ നിന്ന് തിരിച്ചുപോരുമ്പോൾ 'ഗുരുദ്വാര' കണ്ടിരുന്നു . സിക്കുകാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്. അവിടേക്ക് വരുന്നവർക്ക് food & stay ഫ്രീയാണ്. ആർക്കും വരാം , ഭക്ഷണം കഴിക്കാം , എത്ര ദിവസവും തങ്ങാം...😎
സംഗതി വല്ലാത്ത കൗതുകം തോന്നിയതോണ്ടാണ് പോയി നോക്കിയത്. അവിടെയെത്തിയപ്പോൾ കണ്ടത് ഫുൾ മലയാളീസ് ...😃😉
ഫ്രീ ആയതോണ്ട് ഒരു മലയാളിയെങ്കിലും അവിടെ ഉണ്ടാവുമെന്ന് ഞാനൂഹിച്ചിരുന്നു .
ഡൽഹിയിലെ പ്രശസ്തമായ ജാമിഅഃ മില്ലിയ ഇസ്ലാമിയ്യയുടെ പുറകിൽ പരന്നു കിടക്കുന്ന അങ്ങാടിയാണ് ബട്ലാ ഹൗസ്. ബട്ലാ ഹൗസ് വാർത്തകളിൽ ഇടം പിടിക്കുന്നത് 2008ൽ നടക്കുന്ന ആസൂത്രിത വെടിവെപ്പിന്റെ പേരിലാണ്. പുരാണി ദില്ലിക്ക് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന, ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുമുള്ള മുസ്ലിം കുടിയേറ്റത്തെ താങ്ങാൻ പറ്റാതെ വന്നപ്പോഴാണ് ഡൽഹിയുടെ മറ്റ് ഭാഗങ്ങളിലേക്ക് മുസ്ലിംകൾ നീങ്ങാൻ തുടങ്ങുന്നത്. ജാമിഅഃ നഗരിലേക്കും ജാഫരാബാദിലേക്കും മുസ്ലിംങ്ങൾ മാറി താമസിക്കാൻ തുടങ്ങുന്നതും അങ്ങനെയാണ്. അതിന്റെ ബാക്കി ആയാണ് ഇന്നും പുരാണി ദില്ലിയെയും (Old Delhi ) ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്ന ഫട് ഫട് സേവകളുടെ തുടക്കം. അങ്ങനെ പുരാണി ദില്ലിയുടെ സംസ്കാരത്തെ പറിച്ചു നട്ട് ഉണ്ടായ അങ്ങാടികളിൽ പ്രധാനപെട്ട ഒരു സ്ഥലമാണ് ബട്ലാ ഹൗസ്.
ബട്ലാ ഹൗസിൽ എന്നും പെരുന്നാളാണ്. ഓൾഡ് ദില്ലി യിൽ കാണുന്ന സജീവമായ തെരുവുകളും അവിടുത്തെ മനുഷ്യന്മാരുടെ തിക്കും തിരക്കും എറിയ ജീവിതവും ബട്ലാ ഹൗസിലും കാണാൻ പറ്റും. ഉന്തുവണ്ടികാരും തെരുവോരത്തെ കച്ചവടക്കാരും സൈക്കിൾ റിക്ഷകളും വഴിയോര ഭക്ഷണ വില്പനക്കാരും ഇവിടുത്തെ ഗല്ലികളിൽ തിങ്ങി പാർക്കുന്ന ലക്ഷകണക്കിന് വരുന്ന ആൾക്കാരും എല്ലാം കൂടിയതാണ് ഈ അങ്ങാടി. ഒരു പക്ഷെ, പുരാണി ദില്ലി യുടെ ജുമാ മസ്ജിദ് ഒഴികെ എല്ലാം അതിനേക്കാൾ ഏറെ ഭംഗിയിൽ ഇവിടെ ലഭിക്കും.
തലസ്ഥാന നഗരിയിൽ നിന്ന് കാണേണ്ടതൊക്കെ കണ്ടു. ഖുതുബ് മിനാറും , ചെങ്കോട്ടയും, താജ്മഹലും , ഇന്ത്യാ ഗെയ്റ്റും , ലോട്ടസ് ടെംപിളും , പാർലമെന്റും .....
പുതിയ മനുഷ്യരും അവരുടെ സംസ്കാരവും സംസ്കൃതിയും ഭക്ഷണവും ജീവിതവും എല്ലാം .....
സിലബസിൽ നിന്ന് കിട്ടാത്ത പലതും പഠിച്ചു. ക്ലാസിന്റെ ചുമരുകൾക്കകത്ത് ലഭ്യമല്ലാത്ത പലതും കിട്ടി.
Transgenders നെക്കുറിച്ച് Articles വായിച്ചപ്പോഴും സെമിനാറിൽ പങ്കെടുത്തപ്പോഴും മനസ്സിലാവാത്ത പലതും ട്രൈനിൽ വെച്ച് അവരെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ മനസ്സിലായി.
മടക്കയാത്രയിൽ സന്തോഷ് ജോർജ് കുളങ്ങരയെ ഒരുപാട് കേട്ടു. ഏറ്റവും പ്രിയപ്പെട്ട സഞ്ചാരിയാണദ്ദേഹം. യാത്രകളെക്കുറിച്ചും ടൂറിസത്തെക്കുറിച്ചു മുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ അപാരമാണ്. പുതിയ ടൂറിസം മന്ത്രിയുമായി അദ്ദേഹം നടത്തിയ ഒരു സംഭാഷണമുണ്ട് . കേട്ടിരിക്കേണ്ടതാണ്.
കാഴ്ചകൾ വെറുതെ കാണുന്നതിനേക്കാൾ പതിനായിരം മടങ്ങ് സന്തോഷമാണ് അത് പ്രിയപ്പെട്ടവരുടെ കൂടെയാകുന്നത്. നമ്മൾ സ്നേഹിക്കുന്നവരെ ചേർത്ത് പിടിച്ച് മനോഹരമായ എന്തെങ്കിലും കാണിച്ച് കൊടുക്കുന്നതും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്നതും എന്തൊരു അനുഭവമായിരിക്കും, അതെത്ര മാത്രം ഭാഗ്യമായിരിക്കും !! .
പ്രിയപ്പെട്ടവരോടൊത്ത് യാത്രകൾ ചെയ്യാനും നാടും നഗരവും കാടും കടലും കപ്പലും കടന്ന് തിന്നും കുടിച്ചും കണ്ടും കേട്ടും ഒരുപാട് ജീവിതങ്ങളെ അനുഭവിക്കാനുമാകുന്ന സ്വതന്ത്രസുന്ദരമായ പുലരികൾ എന്ത് മാത്രം മനോഹരമാണ്.....
ദൈർഘ്യമാവുമ്പോഴല്ല; ഹൃദ്യമാവുമ്പോഴാണ് യാത്രകൾ ധന്യമാവുന്നത്.
പുതിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതും ,
കണ്ട സ്വപ്നങ്ങൾ നേടാൻ കരുത്ത് പകരുന്നതും യാത്രകളാണ്......❤️
അനുഭവങ്ങൾ തേടിയിറങ്ങുന്നവരാവുക. മനുഷ്യരെ കാണാൻ യാത്ര തിരിച്ചവരാവുക....
യാത്രകളൊന്നും കേവലം കാഴ്ച്ചകളല്ല.
അതിനുമെത്രയോ അപ്പുറത്ത് മരിക്കുവോളം
മനസ്സിലുണ്ടാകുമെന്നുറപ്പുള്ള ഒരുപാട് മുഖങ്ങളാണ്.
ഓർമകളാണ്.
അനുഭവങ്ങളാണ്.
യാത്രകൾ ചെയ്യുക.
തവണകളേറെ കടന്ന് പോയ വഴികളിലും എത്രയധികം പുതുമകളാണ് ബാക്കി കിടക്കുന്നത്..!!
ചിറകുമായ് ജനിച്ചവനേ,
ഇഴയുന്നതെന്തേ ജീവിതത്തിൽ
യാത്രകൾ നൈരന്തര്യം പ്രാപിക്കട്ടെ !!
---- ജലാലുദ്ധീൻ റൂമി
❤️
Comments
Post a Comment